വായൂ ചുഴലിക്കാറ്റിന്റെ ഗതി മാറി;ഗുജറാത്ത് തീരം ആശ്വാസത്തിലേക്ക്


ഗുജറാത്ത്: വായൂ ചുഴലിക്കാറ്റിന്റെ ഗതി മാറിയതോടെ ഗുജറാത്ത് തീരവും സംസ്ഥാനം മൊത്തിലുമായി അനുഭവിച്ചിരുന്ന ഭീതി മാറി. എന്നാലും, സ്ഥിതി പരിഗണിച്ച്‌ മുന്‍കരുതലുകള്‍ 48 മണിക്കൂര്‍ വരെ തുടരാനാണ് അധികൃതരുടെ തീരുമാനം. വന്‍ നാശം പ്രവചിച്ചിരുന്ന ചുഴലിക്കാറ്റ് അര്‍ദ്ധരാത്രിയോടു കൂടി ദിശമാറി കടലിലേക്ക് പോകുമെന്നാണ് കാലാവസ്ഥാ വകുപ്പ് കരുതുന്നത്. നേരത്തെയുളള കണക്കുകള്‍ പ്രകാരം ഇന്ന് ഉച്ചയാടെ പോര്‍ബന്ധറിനും, വരാവലിനും ഇടയിലായി തെക്കന്‍ മേഖലയില്‍ ആഞ്ഞടിക്കുന്ന കാറ്റ് തീവ്രചുഴലിയായി കനത്ത നാശം വിതക്കും എന്നായിരുന്നു.


ഗുജറാത്ത് ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ തീരമേഖലയിലാണ് സുരക്ഷാ സന്നാഹം ശക്തമാക്കിയിരിക്കുന്നത്. മൂന്നുലക്ഷം ആളുകളെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചു. തീരദേശമേഖലയിലെ സ്‌ക്കൂളുകള്‍ അടച്ചു. സംസ്ഥാനത്തെ അഞ്ചു വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി.


ഏതാണ്ട് സമാനമായ മുന്‍കരുതലോടെ തന്നെയാണ് ഒറീസ സംസ്ഥാനവും അടുത്തിടെ ഉണ്ടായ ഫേനി ചുഴലിക്കാറ്റിനെ പ്രതിരോധിച്ചത്. കാലാവസ്ഥപ്രവചനത്തിലും ദുരന്തനിവാരണ രംഗത്തും ഉണ്ടായ കണിശതയാണ് വന്‍ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും കരകയറാന്‍ രാജ്യത്തെ സഹായിക്കുന്നത്.



Sharing is Caring