റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ബോട്ട് മറിഞ്ഞു പത്തു കുട്ടികളുള്‍പെടെ 12 മരണം


റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 12 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പത്തു കുട്ടികളും ഒരു മുതിര്‍ന്ന സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.


ഞായറാഴ്ച രാത്രിയോടെ ബംഗ്ലാദേശിനേയും മ്യാന്‍മാറിനേയും തമ്മില്‍ വേര്‍തിരിക്കുന്ന നാഫ് നദീമുഖത്താണ് അപകടമുണ്ടായത്. രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പെടെ പതിമൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ബോര്‍ഡര്‍ ഗാര്‍ഡ് അറിയിച്ചു.


അധികം ആളുകളെ കുത്തി നിറച്ചതു കൊണ്ടാണ് ബോട്ട് അപകടത്തില്‍പ്പെടാന്‍ കാരണമായതെന്ന് ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ജലീല്‍ വ്യക്തമാക്കി. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ബോര്‍ഡര്‍ ഗാര്‍ഡ് കമാന്‍ഡര്‍ ആരിഫുല്‍ ഇസ്‌ലാം പറഞ്ഞു.

മ്യാന്മര്‍ സൈന്യത്തിന്റേയും ബുദ്ധ സന്ന്യസിമാരുടേയും അക്രമങ്ങള്‍ സഹിക്ക വയ്യാതെ ഈ ആഗ്‌സറ്റ് മുതല്‍ മാത്രം പത്തു ലക്ഷത്തിലേറെ റോഹിംഗ്യകളാണ് അഭയാര്‍ഥികളായി പലായനം ചെയ്തത്. വംശഹത്യക്കെതിരെ ലോകമെങ്ങും കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടും മ്യാന്‍മര്‍ ന
ടപടിയെടുത്തിട്ടില്ല.

മ്യാന്‍മാര്‍ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വംശീയ ശുചീകരണമാണ് റോഹിംഗ്യകള്‍ക്ക് നേരെയുള്ള ആക്രമണമെന്നായിരുന്നു ഐക്യരാഷ്ട്ര സഭ ആക്രമണത്തെ അപലപിച്ചു കൊണ്ട് അഭിപ്രായപ്പെട്ടത്.



Sharing is Caring