ഡൽഹിയിൽ കോവിഡ് ബാധിച്ചു രണ്ട് ബി.എസ്.എഫ് ജവാൻമാർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 89 മരണവും 3561 കോവിഡ് കേസുകളും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രലയം വ്യക്തമാക്കി. ഇന്ത്യയിൽ രോഗം ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുക ജൂൺ, ജൂലൈ മാസങ്ങളിൽ ആയിരിക്കുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.
ഗുരുതര രോഗവസ്ഥയിൽ ആയിരുന്ന ബി.എസ്.എഫ് ജവാൻ ആണ് ഇന്ന് മരിച്ചത്. ഒരാൾ കഴിഞ്ഞ നാലാം തിയതിയുമാണ് മരിച്ചത്. ഇന്ന് ലഭിച്ച ഇദ്ദേഹത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52952 ഉം മരണം 1783ഉം ആയെന്ന് ആരോഗ്യ മന്ത്രലയം വിശദീകരിച്ചു. 15266 പേർക്ക് ഇതുവരെ അസുഖം മാറി. അതേ സമയം രാജ്യത്ത് കോവിഡ് വ്യാപനം ജൂൺ, ജൂലൈ മാസങ്ങളിൽ കൂടുതൽ ശക്തമാകാൻ ഇടയുണ്ടെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. എന്നാൽ ഇതിൽ വ്യത്യാസവും വരാമെന്നും സ്ഥിഗതികൾ വിലയിരുത്തിയ ശേഷമേ ലോക് ഡൌൺ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാനാവുവെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂറും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് നന്ദി പറയേണ്ട സമയമാണിതെന്നും കൊറോണയെ പരാജയപ്പെടുത്താൻ നാം ഒറ്റക്കെട്ടാകണമെന്നും ബുദ്ധ പൂർണ്ണിമ ദിന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.