വോഡാഫോൺ ഐഡിയ ( Vodafone Idea ) രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാകുമെന്ന സൂചനകൾക്ക് വീണ്ടും ഉറപ്പു നൽകിക്കൊണ്ട് പുതിയ റിപ്പോർട്ട്. ജൂൺ 26-ന് ഐഡിയ ഓഹരി ഉടമകളുടെ അസാധാരണ പൊതു യോഗം വിളിച്ചു ചേർക്കാൻ തീരുമാനമായി.
15000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനും വോഡാഫോണുമായുള്ള ലയനശേഷം കമ്പനിയുടെ പേര് വോഡാഫോൺ ഐഡിയ എന്നാക്കി മാറ്റാനുള്ള അനുമതിക്കായാണ് അസാധാരണ പൊതുയോഗം വിളിച്ചു ചേർക്കുന്നത്.

എന്നാൽ കേന്ദ്ര സർക്കാരിന്റെയും മറ്റ് ഔദ്യോഗിക ഏജൻസികളുടെയും അനുമതി ലഭിച്ചതിന് ശേഷം മാത്രമേ പേരുമാറ്റം പ്രാബല്യത്തിൽ വരൂ. പതിനയ്യായിരം കോടി രൂപയുടെ കടപ്പത്രങ്ങൾ ഇറക്കി ഫണ്ട് സമാഹരിക്കാനാണ് തീരുമാനം.
എന്നാൽ ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നാഷണൽ കമ്പനി നിയമ ട്രൈബൂണൽ, കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, സെബി എന്നിവയുടെ അനുമതി കിട്ടിയെങ്കിലും ഇരു കമ്പനികളുടെയും ലയനത്തിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.
കുറഞ്ഞ താരിഫിലുള്ള ഡാറ്റയും സൗജന്യ കോളുകളുമായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ടെലികോം വിപണി കീഴടക്കിയപ്പോഴാണ് ഇരു കമ്പനികളും ലയന ചർച്ചക്ക് തുടക്കമിട്ടത്.
ലയനം യാഥാർഥ്യമാവുന്നതോടെ ലോകത്തെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ ടെലികോം കമ്പനിയായി വോഡാഫോൺ ഐഡിയ മാറും.ലയന ശേഷം പുതിയ കമ്പനിയുടെ നേതൃത്വം കയ്യാളുന്നവരെപ്പറ്റിയുള്ള സൂചനകൾ കഴിഞ്ഞ മാർച്ചിൽ തന്നെ പുറത്തു വന്നിരുന്നു.
ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള കമ്പനിയുടെ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ ആയിരിക്കും. വൊഡാഫോൺ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബലേഷ് ശർമയാവും പുതിയ കമ്പനിയുടെ സി ഇ ഒ.
ഐഡിയ സെല്ലുലാർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അക്ഷയ മൂന്ദ്ര കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ഐഡിയ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അംബരീഷ് ജെയിൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി ചുമതലയേൽക്കും.













