ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ അതിക്രമം. വെള്ളിയാഴ്ച ഗൊരഖ്പുര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. പെണ്‍കുട്ടിയുടെ ദേഹം മുഴുവന്‍ സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു. തുടര്‍ന്ന് അക്രമികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കളഞ്ഞു. മാതാപിതാക്കള്‍ നടത്തിയ തെരച്ചിലില്‍ പിറ്റേന്നാണ് കുട്ടിയെ കണ്ടെത്തിയത്.
ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ദേഹത്തെ പൊള്ളല്‍ സിഗരറ്റ് കൊണ്ടുള്ളതാണോയെന്ന് അതിനു ശേഷമേ ഉറപ്പിക്കാന്‍ കഴിയൂവെന്നും പോലീസ് വ്യക്തമാക്കി.
അര്‍ജുന്‍, സുഹൃത്ത് ചോട്ടു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും പോക്‌സോ കുറ്റവും ചുമത്തിയതായി പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ വഴിയിലെ ഹാന്‍ഡ് പമ്ബില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയ മകളെ കാണാതാവുകയായിരുന്നുവെന്നും രാത്രി മുഴുവന്‍ നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മകളെ അവശ നിലയില്‍ കണ്ടെത്തിയതെന്നും മാതാപിതാക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് പതിമൂന്നുകാരിയെ ലക്‌നൗവില്‍ തട്ടിക്കൊണ്ടുപോയ കൂട്ടബലാത്സംഗത്തിനു ശേഷം കരിമ്ബില്‍ പാടത്ത് ഉപേക്ഷിച്ചത്. അക്രമികള്‍ കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുത്തുവെന്നും നാവ് മുറിച്ചുമാറ്റിയെന്നും പിതാവ് ആരോപിച്ചിരുന്നു.