ഉത്തർപ്രദേശിലെ ബറേലിയിൽ ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേർ വെന്തുമരിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറേലി ദേശീയപാത 24ൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഡൽഹിയിൽ നിന്ന് മദ്ധ്യ ഉത്തർപ്രദേശിലെ ഗോണ്ടയിലേക്ക് പോവുകയായിരുന്ന യു.പി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസ്, ബറേലിക്കും ഷാജഹാൻപൂരിനും ഇടയിൽ നിർമ്മാണത്തിലിരുന്ന ഹൈവേയിൽ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ അമിത വേഗമാണ് അപകട കാരണമെന്ന് കരുതുന്നു.
അപകടം നടക്കുമ്പോൾ യാത്രക്കാർ നല്ല ഉറക്കത്തിലായിരുന്നു. വൻ ശബ്ദം കേട്ട് ഉണർന്ന യാത്രക്കാരിൽ ചിലർ ബസിന്റെ ചില്ല് പൊട്ടിച്ചാണ് രക്ഷപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണമായി തകർന്നു. ഉടൻ ബസിൽ തീ ആളിപ്പടർന്നു. ഒന്നര മണിക്കൂർ കൊണ്ടാണ് അഗ്നിശമന സേന തീ അണച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഡീസൽ ടാങ്കിന് തീ പിടിച്ചതാണ് ദുരന്തം വലുതാക്കിയത്.
FLASHNEWS