വാഷിംഗ്ടണ്‍: എച്ച്1 ബി വീസയുള്ളവരുടെ ജീവിതപങ്കാളികള്‍ക്കു യുഎസില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് അവസാനിപ്പിക്കാനുള്ള ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ട്രംപ് അനുകൂലികളായ നിയമനിര്‍മാതാക്കളും ഐടി മേഖലയിലെ പ്രമുഖരുമാണ് എതിര്പപറിയിച്ച രംഗത്തെത്തിയത്. 2015ല്‍ ബറാക് ഒബാമയുടെ ഭരണകാലത്തു കൊണ്ടുവന്ന ചട്ടത്തില്‍ മാറ്റം വരുത്താനാണു ട്രംപിന്റെ നീക്കമെന്നും അധികം വൈകാതെ തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ ജോലി ചെയ്യുന്ന ആയിരകണക്കിന് പേരെയും നിരവധി കുടുംബങ്ങളുടെ നിലനില്പിനെയും ഇത് ബാധിക്കുമെന്നും അമേരിക്കന്‍ സാമ്ബത്തിക വ്യവസ്ഥിതിക്കും പ്രതികൂലമായി ഇത് മാറുമെന്നുമാണ് നീക്കത്തെ എതിര്‍ക്കുന്നവരുടെ വാദം. പുതിയ തീരുമാനം അമേരിക്കയിലുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. എച്ച്1 ബി വീസയിലെത്തുന്ന നിരവധി ഇന്ത്യക്കാരാണ് യുഎസിലെത്തിയതിനുശേഷം പങ്കാളികള്‍ക്ക് വിവിധ കമ്ബനികളില്‍ ജോലി തരപ്പെടുത്തുന്നത്. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം യുഎസിലെ എച്ച് 1 ബി വീസ ഉടമകളില്‍ 71,000 പേരുടെ പങ്കാളികള്‍ക്ക് എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് നല്‍കിയിട്ടുണ്ട്. ഇതില്‍ 90 ശതമാനത്തിലധികവും ഇന്ത്യക്കാരാണ്.

എച്ച്1 ബി വീസ നിയമത്തില്‍ തത്ക്കാലം മാറ്റം വരുത്തില്ലെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടു പോവുകയായിരുന്നു. സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യമാണ് എച്ച്1 വീസ വര്‍ക് പെര്‍മിറ്റ് നിര്‍ത്തലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.













