യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കേണ്ടി വരും; ചിഹ്നം നൽകില്ലെന്ന് പി .ജെ.ജോസഫ്

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി.പി.ജെ.ജോസഫ് പിന്തുണയ്ക്കാത്തതിനാല്‍ ടോം ജോസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടില്ല. അതു കൊണ്ട് തന്നെ പാര്‍ട്ടി ചിഹ്നം ലഭിക്കുകയുമില്ല.എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായതിനാല്‍ ടോം ജോസിനെ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ് അറിയിച്ചു.

ജോസിന്റെ നാമനിര്‍ദേശ പത്രിയില്‍ ഒപ്പുവെക്കില്ല. അദ്ദേഹം ചിഹ്നം ചോദിച്ചിട്ടില്ല. രണ്ടില ചിഹ്നം ആവശ്യമില്ല, കെ.എം മാണിയാണ് ചിഹ്നമെന്നാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫ് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നത്. പാര്‍ട്ടിയുടെ ആളായല്ല. അതു കൊണ്ട് തിരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പോകും സഹകരിക്കും. പി.ജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണി ചിഹ്നം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് ഫ്രോഡ് പരിപാടിയാണെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കില്ലെന്ന നിലപാട് പി ജെ ജോസഫ് തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കീഴടങ്ങി ചിഹ്നം വാങ്ങേണ്ടെന്ന നിലപാടിലാണ് ജോസ് വിഭാഗം.ചിഹ്നം ലഭിക്കാത്ത സാഹചര്യത്തില്‍ ജോസ് ടോം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിയായും യു.ഡി.എഫ് സ്വതന്ത്രന്‍ എന്ന നിലയിലും പത്രിക നല്‍കിയേക്കും. പി.ജെ ജോസഫാണ് ചിഹ്നം അനുവദിച്ച്‌ കത്ത് നല്‍കേണ്ടത് എന്ന് വന്നാല്‍ സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലാകും. അതുകൊണ്ടാണ് യുഡിഎഫ് സ്വതന്ത്രന്‍ എന്ന നിലയില്‍ മറ്റൊരു തരത്തിലും പത്രിക നല്‍കാന്‍ ഒരുങ്ങുന്നത്. മൂന്നു ചിഹ്നങ്ങള്‍ ആവശ്യപ്പെടാന്‍ ഓരോ സ്ഥാനാര്‍ഥിക്കും അവകാശമുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കാറാണ് പതിവ്. പി.ജെ. ജോസഫിന് മേല്‍ സമ്മര്‍ദം ചെലുത്തി ചിഹ്നം അനുവദിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നേതൃത്വം നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *