യുഡിഎഫിനെ ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസില്‍ എത്തിച്ചത് മദ്യനയം’; ഷിബുബേബി ജോണിനെ പിന്തുണച്ച് കെ. മുരളീധരന്‍

യുഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ചും ആര്‍എസ്പി(ബി) നേതാവ് ഷിബു ബേബി ജോണിന്റെ അഭിപ്രായങ്ങളോട് യോജിച്ചും കെ. മുരളീധരന്‍ എംഎല്‍എ. യുഡിഎഫിന്റെ മദ്യനയം വിജയമാണോ അല്ലയോ എന്നതില്‍ കൂടുതല്‍ ചര്‍ച്ച വേണ്ട. അതുകൊണ്ടാണ് ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസിലേക്ക് യുഡിഎഫ് എത്തിയത്. പുതിയ മദ്യനയത്തില്‍ വ്യക്തിപരമായി ഷിബു ബേബി ജോണിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. അതേസമയം കാര്യമായ സമരം യുഡിഎഫ് മദ്യനയത്തിനെതിരെ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സമരങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത്. മദ്യനയത്തില്‍ യുഡിഎഫിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും മുരളീധരന്‍ വിശദമാക്കി.
ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂലൈ മുതല്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പിന്നാലെ എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ആര്‍എസ്പി(ബി) നേതാവ് ഷിബു ബേബി ജോണ്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇടത് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് വ്യക്തമാക്കിയ ഷിബു ബേബി ജോണ്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മദ്യനയത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ‘ബാര്‍ പൂട്ടല്‍’നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നു. അതുകൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന യുഡിഎഫ് തുടര്‍ ഭരണം ഇല്ലാതായതെന്നും ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *