മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന; തൃശൂരില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ തൃശ്ശൂരില്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതികളെ പിടികൂടിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വില്‍പ്പനക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ മയക്കുമരുന്നെന്ന് പൊലീസ് അറിയിച്ചു.

തൃശ്ശൂര്‍ മങ്ങാട് സ്വദേശികളായ ജിത്തു തോമസ്, അഭിജിത്ത്, നെല്ലുവായി സ്വദേശി ശരത്ത്, കാണിപ്പയ്യൂര്‍ സ്വദേശി രഞ്ചിത്ത്, കുണ്ടന്നൂര്‍ സ്വദേശി സനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായാവരില്‍ പലരും മുന്‍പ് കഞ്ചാവ് കേസിലെ പ്രതികളാണ്. ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവര്‍ കാറില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നവരാണ് എന്നും പൊലീസ് പറയുന്നു.

മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനുള്ള ആസൂത്രണങ്ങള്‍ നടത്തിയത് കുണ്ടന്നൂരിലെ സനീഷിന്റെ വീട്ടില്‍ വെച്ചാണെന്ന് പോലീസ് കണ്ടെത്തി. സംഘത്തിന് എംഡിഎംഎ വിതരണം ചെയ്യുന്നയാളെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മയക്കു മരുന്നിന്റെ ആവശ്യകതയനുസരിച്ചാണ് വില ഈടാക്കുന്നത്. 5000 രൂപ മുതല്‍ 10,000 രൂപവരെയാണ് അര ഗ്രാം എം.ഡി.എം.എയ്ക്ക് പ്രതികള്‍ ഈടാക്കിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത് . മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ എസ്. എച്ച്.ഒ അനന്തലാലും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *