ബിഹാറിലെ വിവാദ ഷെല്‍ട്ടര്‍ ഹോമിനെതിരേ വീണ്ടും ആരോപണങ്ങള്‍. 32 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമ ബ്രിജേഷ് താക്കുര്‍ നടത്തിയിരുന്ന മറ്റൊരു ഷെല്‍ട്ടര്‍ ഹോമില്‍നിന്നു 11 സ്ത്രീകളെ കാണാതായി. സംഭവത്തില്‍ ബ്രിജേഷിനെതിരേ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മുസഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ 32 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ കേസില്‍ അറസ്റ്റിലായ ബ്രിജേഷിനെ ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ടു.
പീഡനവാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ബ്രിജേഷിന്റെ നിയന്ത്രണത്തിലുള്ള എന്‍ജിഒയെ കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ മറ്റു ഷെല്‍ട്ടര്‍ ഹോമുകളില്‍ നടത്തിയ പരിശോധനയിലാണ് ഛോട്ടി കല്യാണിയില്‍ ഇയാള്‍ നടത്തിയിരുന്ന ഷെല്‍ട്ടര്‍ ഹോമില്‍നിന്നു 11 സ്ത്രീകളെ കാണാതായതായി വിവരം ലഭിച്ചത്. കാണാതായ സ്ത്രീകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
മുഫസഫര്പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികള്‍ ക്രൂരപീഡനങ്ങള്‍ നേരിട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് 16 പേജ് വരുന്ന ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജൂലൈ 28-ന് പോസ്കോ കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ഷെല്‍ട്ടര്‍ ഹോമില്‍ പീഡനത്തിനിരകളായ 32 പെണ്‍കുട്ടികളുടെയും മൊഴികള്‍ കുറ്റപത്രത്തിലുണ്ട്. ഇവിടെ നടത്തിയ പരിശോധനയില്‍ 67 ഇനം മരുന്നുകള്‍ കണ്ടെത്തിയെന്നും ഇതില്‍ ചുഴലിക്ക് ഉള്‍പ്പെടെയുള്ള മരുന്നുകളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഷെല്‍ട്ടര്‍ ഹോമില്‍നിന്നു സിറിഞ്ചുകളും കണ്ടെത്തി.
അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സംഗീത സാഹ്നിയുടെ വാക്കുകള്‍ പ്രകാരം ബ്രിജേഷിന്റെ നിയന്ത്രണത്തിലുള്ള ഷെല്‍ട്ടര്‍ ഹോം ഒരു വേശ്യാലയമായാണു പ്രവര്‍ത്തിപ്പിച്ചിരുന്നത്. പീഡനത്തിനിരയായി ഗര്‍ഭിണിയാകുന്ന പെണ്‍കുട്ടികളുടെ ഗര്‍ഭഛിദ്രം നടത്തുന്നതിനായി ഒരു ഓപ്പറേഷന് തിയറ്ററും ഷെല്‍ട്ടര്‍ ഹോമില്‍ പ്രവര്‍ത്തിച്ചിരുന്നു. പീഡിപ്പിച്ച മൂന്നുപേരെ സംബന്ധിച്ചാണ് പെണ്‍കുട്ടികള്‍ കാര്യമായി മൊഴി നല്‍കിയത്. ഇവരുടെ ശരീര പ്രത്യേകതകളും രൂപവും മാത്രമാണ് പെണ്‍കുട്ടികള്‍ക്കു പോലീസിനോടു വിവരിക്കാന്‍ കഴിഞ്ഞത്. ഇവരില്‍ ഒരാള്‍ ഷെല്‍ട്ടര്‍ ഹോം ഉടമയായ ബ്രിജേഷ് താക്കൂറാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞു.
രാത്രിയില്‍ നഗ്നരായി കിടക്കാന്‍ തങ്ങളെ നിര്‍ബന്ധിച്ചിരുന്നെന്നും ഷെല്‍ട്ടര്‍ ഹോമിലെ വനിതാ ജീവനക്കാരി വരെ തങ്ങളെ ലൈംഗീകമായി ഉപയോഗിച്ചിരുന്നെന്നും പെണ്‍കുട്ടികള്‍ പോലീസിനോടു പറഞ്ഞു. ഒരിക്കല്‍ ഒരു പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ താക്കൂര്‍ ആ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ തൊഴിച്ചെന്നും ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റപത്രത്തില്‍ പറയുന്നു.
നിലവില്‍ സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. 12 അംഗ സംഘം മുസഫര്‍പൂരില്‍ ക്യാന്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്. ഞായറാഴ്ച സംഘം ഷെല്‍ട്ടര്‍ ഹോമില്‍ പരിശോധന നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാന മന്ത്രിയുടെ ഭര്‍ത്താവിനെതിരെയും സംഭവവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നിരുന്നു.