മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.
കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രിമാരില്‍ പ്രമുഖനാണ് ചന്ദ്രശേഖരന്‍. 1987ല്‍ മന്ത്രിയായിരിക്കെ സംസ്ഥാനത്ത് മാവേലി സ്റ്റോര്‍ ശൃംഖല ആരംഭിച്ചു. ഓണച്ചന്തകളുടെ തുടക്കവും അദ്ദേഹത്തിന്റെ കാലത്താണ്.

1957ലെ ആദ്യ നിയമസഭയിലെ അംഗമായിരുന്നു. ആറു തവണ നിയമസഭാംഗമായി (57, 67, 77, 80, 87, 96). മൂന്നുതവണ മന്ത്രി സ്ഥാനം വഹിച്ചു. 1980ലും 87ലും പൊതുവിതരണം, ഭവനനിര്‍മാണം എന്നിവയായിരുന്നു വകുപ്പുകള്‍. 96ലെ മൂന്നാം നായനാര്‍ മന്ത്രിസഭയില്‍ ഈ വകുപ്പുകള്‍ക്കു പുറമേ നിയമവും വിനോദസഞ്ചാരവും കൈകാര്യം ചെയ്തു.
1980ല്‍ ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്താണ് ഓണച്ചന്ത ഫലപ്രദമായി തുടങ്ങിയത്. ഓണച്ചന്തകളുടെ ഫലപ്രാപ്തിയും വിജയവുമാണു മാവേലി സ്‌റ്റോറുകള്‍ തുടങ്ങാന്‍ ആത്മവിശ്വാസം നല്‍കിയത്. ആദ്യം ജില്ലാ ആസ്ഥാനങ്ങളില്‍ പിന്നെ താലൂക്കുകളില്‍ മാവേലി സ്‌റ്റോറുകള്‍ ആരംഭിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ ഇവയ്ക്കുള്ള പങ്ക് നിസ്തുലമാണ്. വിനോദസഞ്ചാരവകുപ്പ് കൈകാര്യം ചെയ്തപ്പോഴും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
സി.പി.ഐ.യുടെ ദേശീയ നിര്‍വാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ജനയുഗം’ മാനേജിങ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്‌കൃതത്തിലും ഭാരതീയദര്‍ശനങ്ങളിലും വേദങ്ങളിലും അവഗാഹമുണ്ടായിരുന്നു. ഭാരതീയ ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തി ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകം രചിച്ചു. ‘മറക്കാത്ത ഓര്‍മകള്‍’ എന്ന പേരില്‍ ഓര്‍മക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.
കൃത്യമായ നിലപാടുകളുള്ള ഏറെ ജനസമ്മതനായ നേതാവായിരുന്നു അദ്ദേഹം. സി.പി.ഐയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ രംഗത്തെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. ഒരു വിവാദത്തിലും ചെന്നു പെടാത്ത നേതാവെന്ന പ്രത്യേകതയും അദ്ദേഹത്തിനു സ്വന്തമായിരുന്നു.
ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടേയും മകനായി 1928 ഡിസംബര്‍ രണ്ടിനാണ് ചന്ദ്രശേഖരന്‍ നായര്‍ ജനിച്ചത്. ഭാര്യ : മനോരമ നായര്‍. മക്കള്‍ : ഗീത, ജയചന്ദ്രന്‍













