മുഖ്യമന്ത്രിയുമായി വേദിപങ്കിടാന്‍ വെള്ളാപ്പള്ളി


മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടാനുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കം വിവാദത്തില്‍. പുനലൂര്‍ എസ്.എന്‍ കോളജിന്റെ 50-ാം വാര്‍ഷികാഘോഷ വേദിയിലാണ് മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും വേദിപങ്കിടുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വെള്ളാപ്പള്ളിയുമൊന്നിച്ച് മുഖ്യമന്ത്രി വേദി പങ്കിടുന്നുവെന്നാണ് പ്രധാന വിമര്‍ശനം.
ഇതു സി.പി.എമ്മിലും വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. കോളജിന്റെ നാളെ ആരംഭിക്കുന്ന കനകജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും തുടര്‍ന്ന് മൈക്രോഫിനാന്‍സ് തട്ടിപ്പ് വിവാദത്തിലും നേര്‍ക്കുനേര്‍ നിന്ന് പോരടിച്ചതിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ആദ്യ വേദിയാണ് പുനലൂരിലേത്. പ്രാദേശിക സി.പി.എം നേതാക്കള്‍ക്കും മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ചു വേദി പങ്കിടുന്നതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ ആരും പരസ്യമായി പ്രതികരിക്കാന്‍ തയാറല്ല. തെരഞ്ഞെടുപ്പ് കാലത്ത് ഒന്നിച്ചെതിര്‍ത്ത രാഷ്ട്രീയകക്ഷിയുടെ നേതാവുമായി വേദി പങ്കിടുന്നതിലാണ് പ്രധാന എതിര്‍പ്പ്. എന്നാല്‍ ശ്രീനാരായണ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി എത്താതിരുന്നാലുള്ള അനൗചിത്യവും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.




Sharing is Caring