മാറാട് കൂട്ടക്കൊല: സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു


മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുസ്ലീം ലീഗ് നേതാക്കള്‍ അടക്കമുള്ളവരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം സി.ജെ.എം കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ എം.സി മായിന്‍ ഹാജി, പി.പി. മൊയ്തീന്‍ കോയ എന്നീ ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


രണ്ടാം മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനയാണ് സിബിഐ സംഘം അന്വേഷിക്കുന്നത്.
നേരത്തെയുള്ള ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയാണ് സി.ബി.ഐ ചെയ്തത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.


മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റീസ് തോമസ്.പി.ജോസഫിന്റെ റിപ്പോര്‍ട്ടില്‍ ദേശസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ നവംബര്‍ 10 നാണ് രണ്ടാം മാറാട് കലാപത്തിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി സി.ബി.ഐയെ ചുമതലപ്പെടുത്തി ഉത്തരവിട്ടത്. നേരത്തെ സി.ബി.ഐ ഈ കേസ് അന്വേഷിക്കാന്‍ വിമുഖത കാട്ടിയെങ്കിലും പിന്നീട് കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

2003 മെയ് രണ്ടിനാണ് മാറാട് കൂട്ടക്കൊല നടന്നത്. ഏകപക്ഷീയമായിരുന്നു കൊല. ആയുധധാരികളായ അക്രമികള്‍ മാറാട് കടപ്പുറത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന എട്ടുപേരെ കൊല്ലുകയായിരുന്നു.



Sharing is Caring