മാംസ കയറ്റുമതി നിരോധിക്കാമോ? : മോദിയെ വെല്ലുവിളിച്ച്‌ അഖിലേഷ്


കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച്‌ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. മാംസ കയറ്റുമതി നിരോധിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.


നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച്‌ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ എല്ലാ കശാപ്പുശാലകളും അടച്ചു പൂട്ടുമെന്ന് അമിത് ഷാ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അഖിലേഷിന്റെ വെല്ലുവിളി വന്നിരിക്കുന്നത്. ”പ്രധാനമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനും തിരിച്ച്‌ ഡല്‍ഹിക്ക് തന്നെ പോയി മാംസ കയറ്റുമതി നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കൂടാതെ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് എന്തെങ്കിലും സംവിധാനമോ സബ്സിഡിയോ ഉണ്ടെങ്കില്‍ അതും നിര്‍ത്തലാക്കണം”.
അഖിലേഷ് കൂട്ടിച്ചേര്‍ത്തു.


തുകല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്നതിന് നിര്‍ത്താന്‍ അമിത് ഷാ ശ്രമിക്കണം. കൂടാതെ മരം കൊണ്ടുള്ള ചെരിപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും വേണമെന്നും അദ്ദേഹം പരിഹസിച്ചു.

മൃഗമാംസവും ശരീരഭാഗങ്ങളും മരുന്ന് നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. മോദിയുടേയും അമിത് ഷായുടേയും സംസ്ഥാനമായ ഗുജറാത്തിലാണ് ഇത്തരം കമ്ബനികള്‍ കൂടുതല്‍. അവ നിരോധിക്കാനും മോദിയും അമിത്ഷായും തയ്യാറുകുമോ? അഖിലേഷ് ചോദിച്ചു.

അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് പ്രോഡക്‌ട് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ കണക്ക് പ്രകാരം 2015-16-ല്‍ ഇന്ത്യയില്‍ നിന്നും 30,317 കോടി രൂപയുടെ മാംസമാണ് കയറ്റുമതി ചെയ്യുന്നത്. ഇതില്‍ മാട്ടിറച്ചി മാത്രം 26,681.56 കോടിയുടേത് വരും.



Sharing is Caring