മലപ്പുറത്ത് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ പരിശോധന

മാവോയിസ്റ്റ് ഭീഷണിയുള്ള മലപ്പുറം ജില്ലയിലെ ബൂത്തുകളിൽ ഉന്നത പൊലീസ് സംഘം പരിശോധന നടത്തി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബൂത്തുകളിൽ സന്ദര്‍ശനം നടത്തിയത്. വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം.

നാല് വര്‍ഷം മുമ്പാണ് ജില്ലാ അതിർത്തിയിലെ പടുക്ക വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. ഇതിന് പുറമെ പാലക്കാട് മഞ്ചക്കണ്ടിയിലും വയനാട് ജില്ലയിലെ ചില പ്രദേശങ്ങളിലും വെടിവെപ്പുണ്ടാവുകയും മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉന്നത പൊലീസ് സംഘം പരിശോധന നടത്തിയത്. കേരള – തമിഴ്നാട് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വഴിക്കടവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ബൂത്തുകളിലായിരുന്നു പരിശോധന. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ് സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം എന്നിവരടങ്ങുന്ന സംഘമാണ് ബൂത്തുകൾ സന്ദര്‍ശിച്ചത്.

ജില്ലയിലെ വനാതിര്‍ത്തി പ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് കരുതുന്ന 87 ബൂത്തുകളാണ് പ്രശ്നബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്. വീഴ്ചയില്ലാത്തവിധം സുരക്ഷയൊരുക്കുന്നതിനാണ് സന്ദര്‍ശനമെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ വ്യക്തമാക്കി.

വോട്ടെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡിഐജി നിര്‍ദേശം നല്‍കി. ജില്ലയിലെ മറ്റു പ്രശ്നബാധിത ബൂത്തുകളിലും സന്ദര്‍ശനം നടത്തുമെന്ന് ഡി.ഐ.ജി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *