ന്യൂന്യൂഡല്‍ഹി: ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്ക് നയിച്ചതെന്നും സുപ്രീം കോടതി ആരാഞ്ഞു. കേരളത്തിലുള്ളവര്‍ക്ക് പണം കൂടുതല്‍ ഉള്ളതുകൊണ്ടാണോ മദ്യ ഉപയോഗം വര്‍ധിച്ചതെന്നും കോടതി ചോദിച്ചു. ലൈസന്‍സ് ലഭിക്കാന്‍ ബാര്‍ ഉടമകള്‍ക്ക് അവകാശം ഉണ്ടെന്ന് പറയുന്നത് തെറ്റാണ്. വീട്ടില്‍ കൊണ്ട് വന്ന് മദ്യപിക്കുന്നത് തെറ്റല്ല, എന്നാൽ വീട്ടില്‍ വച്ച് കഴിക്കുന്നതിനെ അസംബന്ധമെന്ന് പറയാനാകില്ലെന്ന് കോടതിഅഭിപ്രായപ്പെട്ടു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നത് മദ്യ ഉപഭോഗം കുറയ്ക്കാന്‍ കാരണമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു.നയത്തിന് മുമ്പ് സര്‍ക്കാര്‍ എല്ലാവശങ്ങളും പരിശോധിച്ചിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു. കുറ്റകൃത്യങ്ങളില്ലാത്ത ഒരു സമൂഹമാണ് എല്ലാവരും ലക്ഷ്യമിടുന്നത്. ഇത് എത്രത്തോളം യാഥാർഥ്യമാകുമെന്നു ചോദ്യമുയരുമെങ്കിലും അത്തരം നടപടികളെടുക്കാൻ സർക്കാരിനു സ്വാതന്ത്ര്യമില്ലേയെന്നും കോടതി ചോദിച്ചു.