മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി തിരക്കിട്ട ചർച്ചകളിൽ. മൂന്ന് പേരെയെയാണ് പ്രധാനമായും ബിജെപി പരിഗണിക്കുന്നത്. മന്ത്രിമാരായ വൈ ഖേംചന്ദ് സിങ്, ടി ബിശ്വജിത് സിങ് എന്നിവരും സ്പീക്കർ സത്യബ്രത സിംഗുമാണ് പരിഗണനയിലുള്ളത്.
സഖ്യകക്ഷികളായ എൻപിപി, എൻപിഎഫ് എന്നിവരുമായി ബിജെപി ചർച്ച തുടങ്ങി. അതേസമയം ബീരേൻ സിങ്ങിൻ്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്നലെയാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചത്. കോൺഗ്രസ് അവിശ്വാസ പ്രമേയം ബിരേൻ സർക്കാരിനെതിരെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തിന് ഭരണകക്ഷി എംഎൽഎമാരിൽ നിന്നും പിന്തുണ ലഭിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പാർട്ടി കേന്ദ്ര നേതൃത്വം ബിരേൻ സിങ്ങിന് തിടുക്കത്തിൽ രാജിക്കുള്ള നിർദേശം നൽകിയത്.
കലാപം തുടങ്ങി ഇരുപത്തിയൊന്ന് മാസം പിന്നിടുമ്പോഴാണ് ബിരേൻ സിങിന്റെ രാജി. മണിപ്പൂരിൽ കലാപം ആളിക്കത്തിച്ചത് ബീരേൻ സിങ്ങാണ് എന്ന ആരോപണം തുടക്കം മുതൽ ശക്തമായിരുന്നു. ബീരേൻ സിങ്ങിന് കലാപത്തിൽ പങ്കുണ്ടോ എന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നുണ്ട്.
ബീരേൻ സിങ്ങിന്റെ ചില ഓഡിയോ ക്ളിപ്പുകളുടെ ഫോറൻസിക്ക് പരിശോധനഫലം വാരാനിരിക്കെ കൂടിയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്.













