ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ വ്യാപക പ്രതിഷേധവും സംഘർഷങ്ങളും രൂക്ഷമാകുന്നു. അക്രമങ്ങളിൽ ഇതുവരെ 12 പേര്‍ കൊല്ലപ്പെടുകയും 94 പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
താഴ്വരയില്‍ പൊലീസും ജനക്കൂട്ടവും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്. അനന്ത്നാഗ്, കുല്‍ഗാം, വാര്‍പോറ, ബാരാമുല്ല ജില്ലകളില്‍ സുരക്ഷാസേനക്കും പൊലീസിനുംനേരെ ശക്തമായ കല്ലേറുണ്ടായി. കുല്‍ഗാമിലെ ബിജെപി ഓഫിസിനുനേരെയും ആക്രമണമുണ്ടായി. എന്നാൽ ജമ്മു കശ്മീരിലെ അവസ്ഥ ശാന്തമാണ്.
ബുര്‍ഹാന്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് കശ്മീരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ബാങ്കുകള്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചില്ല. ശ്രീനഗറിലും ദക്ഷിണ കശ്മീരിലെ പല ഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍, ഇന്‍റര്‍നെറ്റ് സൗകര്യങ്ങളും തടഞ്ഞു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു.
അമര്‍നാഥ് തീര്‍ഥാടകരെയടക്കം ഹൈവേയിലൂടെ സഞ്ചരിക്കുന്നത് തടഞ്ഞു. താഴ്വരയില്‍ സമാധാനം പുനസ്ഥാപിക്കുന്നതുവരെ അമര്‍നാഥ് യാത്ര അനുവദിക്കില്ളെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ സര്‍വിസും സംസ്ഥാനത്ത് നിർത്തി നിര്‍ത്തിവെച്ചിരിക്കയാണ്.