ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്. തീ അണച്ചാലും വീണ്ടു പടർന്ന് പിടിക്കുന്ന സാഹചര്യമാണുള്ളത്. 80 ശതമാനത്തോളം തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആറ് അടിയോളം താഴേക്ക് തീ പടർന്നിട്ടുണ്ടായിരുന്നുവെന്നാണ് മനസിലാക്കുന്നത്. കത്തിയ മാലിന്യം പുറത്ത് എടുത്താണ് തീ അണച്ചത്. നഗരത്തിലെ മാലിന്യ നീക്കം ആരംഭിച്ചിട്ടുണ്ടെന്നും ഇന്നലെ 40 ലോഡ് മാലിന്യം നീക്കിയെന്നും മന്ത്രി വിശദീകരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കും. ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ വേർതിരിക്കുന്നത് കർശനമാക്കും. ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല.
നേരത്തെയും ബ്രഹ്‌മപുരത്ത് തീ പിടുത്തം ഉണ്ടായിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു. ആവശ്യമായ തയ്യാറെടുപ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനുവേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.