ബുലന്ദ്ഷഹര്‍ കലാപം: മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല; നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഏഴംഗ കുടുംബം


ലഖ്‌നൗ: ബുലന്ദ്ഷഹര്‍ അക്രമത്തിനു കാരണമായ പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുമ്പോള്‍ 48 മണിക്കൂര്‍ പഴക്കം ഉണ്ടായിരുന്നതായി പോലീസ്. അക്രമത്തിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടോ എന്ന കാര്യം പരിശോധിക്കും. മുഖ്യപ്രതി യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.


അതേസമയം തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഇല്ലെങ്കില്‍ കുടുംബത്തിലെ ഏഴ് പേരും ആത്മഹത്യ ചെയ്യുമെന്നും അക്രമത്തില്‍ കൊല്ലപ്പെട്ട സുമിത്തിന്റെ കുടുംബം പറഞ്ഞു.


ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ചുകൊന്ന കേസിലടക്കം മുഖ്യപ്രതിയായ ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തതായി ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പശുവിനെ അറുക്കുന്നത് കണ്ടുവെന്ന യോഗേഷിന്റെ മൊഴി വാസ്തവവിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. മഹാഗാവ് ഗ്രാമത്തില്‍ കണ്ടെത്തിയ പശുവിന്റെ ജഡം രണ്ടുദിവസം പഴക്കമുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ കണ്ടിരുന്നു.



Sharing is Caring