ഫ്രഞ്ച് ലീഗ് കപ്പ് കിരീടം പാരീസ് സെന്റ് ജര്‍മന്


ഫ്രഞ്ച് ലീഗ് കപ്പ് കിരീടം പാരീസ് സെന്റ് ജര്‍മന്. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ലിലയെ 2-1ന് കീഴടക്കിയാണ് സീസണിലെ രണ്ടാം കിരീടം പാരീസ് ടീം കൈപ്പിടിയിലൊതുക്കിയത്. നേരത്തെ ലീഗ് വണ്‍ കിരീടം സ്വന്തമാക്കിയ പാരീസ് ടീം, ഹാട്രിക്ക് ലക്ഷ്യമിട്ട് മേയില്‍ ഫ്രഞ്ച് കപ്പ് ഫൈനലിലും കളിക്കും.


പത്തുപേരുമായി കളിച്ചാണ് സെന്റ് ജര്‍മന്‍ ആറാം ലീഗ് കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട അഡ്രിയാന്‍ റാബിയറ്റ് ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയത് ജയത്തിനിടയിലും പിഎസ്ജിക്ക് തിരിച്ചടിയായി. 40ാം മിനിറ്റില്‍ ജാവിയര്‍ പാസ്റ്ററിലൂടെ പാരീസ് ടീം മുന്നില്‍. കോര്‍ണറില്‍നിന്നാണ് ഗോള്‍ വന്നത്. രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റില്‍ ജിബ്രില്‍ സിഡിബി ലിലെയെ ഒപ്പമെത്തിച്ചു. ഫ്രീ കിക്കില്‍നിന്ന് ഗോള്‍.


70ാം മിനിറ്റില്‍ അഡ്രിയാന്‍ മടങ്ങി. ബൗഫലിനെ വീഴ്ത്തിയതിനാണ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടത്. 47ാം മിനിറ്റിലാണ് ആദ്യം അഡ്രിയാന്‍ കാര്‍ഡ് വാങ്ങിയത്. എഴുപത്തിനാലാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ പാരീസ് ടീമിന്റെ വിജയ ഗോള്‍ നേടി. എതിര്‍ പ്രതിരോധത്തെ അനായാസം മറികടന്ന് ഒറ്റയ്ക്കു മുന്നേറി മരിയയുടെ ഗോള്‍.



Sharing is Caring