മെഡിക്കൽ ഉപകരണമായ പൾസ് ഓക്‌സി മീറ്ററിന് അടിസ്ഥാന വില നിശ്ചയിക്കാത്തതിനാൽ നടപടിയെടുക്കാൻ കഴിയാതെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം. എംആർപി ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതിനാൽ വലിയ കൊള്ളയാണ് മൊത്ത/ചില്ലറ വില്പന ശാലകളിൽ നടക്കുന്നത്.
കേരളത്തിലെ വ്യാപാര ശാലകളിൽ പൾസ് ഓക്‌സി മീറ്ററിന് പുറത്തുള്ള സ്റ്റിക്കറിൽ പതിപ്പിച്ചിരിക്കുന്നത് 3600 രൂപ വരെയാണ്. എന്നാൽ എംആർപി നിരക്കായതിനാൽ അതിനെക്കാൾ ഉയർന്ന വില ഈടാക്കിയാലേ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന് നടപടി എടുക്കാനാകൂ. 10 ശതമാനം ലാഭമാണ് മൊത്ത വില്പനക്കാർ എടുക്കുന്നത്. ഓരോ തവണയും ചൈനയിൽ നിന്ന് വിവിധ കമ്പനികളുടെ പേരിൽ കേരളത്തിലേക്ക് ഈ ഉപകരണങ്ങൾ എത്തുമ്പോൾ സാധാരണക്കാർക്ക് ഇത് വാങ്ങുക അപ്രാപ്യമാണ്. കൊവിഡ് ചികിത്സയ്ക്ക് സർക്കാർ നിരക്ക് നിശ്ചിയിച്ചത് പോലെ അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങൾക്കും വില നിശ്ചയിക്കേണ്ടത് അനിവാര്യമാണ്.