മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ചികിത്സാ പിഴവ് ഉണ്ടായെന്ന ബന്ധുക്കളുടെ പരാതിയിൽ അത്തോളി പൊലീസാണ് കേസെടുത്തത്.
അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമെന്നാണ് പരാതി. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയും ഗർഭസ്ഥശിശുവുമാണ് മരിച്ചത്. ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.

അശ്വതിയ്ക്ക് വേദന അസഹനീമായപ്പോൾ കരയുന്ന ശബ്ദം പുറത്തുനിന്ന് കേട്ടതായി ബന്ധുക്കൾ പറഞ്ഞു. അശ്വതിയും ബന്ധുക്കളും സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും എന്നാൽ ഡോക്ടർ അതിന് തയ്യാറായില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. വ്യാഴാഴ്ച പുലർച്ചെ ഗർഭപാത്രം തകർന്നാണ് കുഞ്ഞ് മരിച്ചത്. പിന്നാലെ അശ്വതിയുടെ ഗർഭപാത്രം നീക്കം ചെയ്തെങ്കിലും ആരോഗ്യ നില മോശമാവുകയും വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
ഇന്നലെ രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കഴിഞ്ഞ ഏഴാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വതിയ്ക്ക് പ്രസവ വേദന വരാത്തതിനെ തുടർന്ന് ചൊവ്വാഴ്ച മരുന്നുവെച്ചു. എന്നിട്ടും മാറ്റമില്ലാത്തതിനെ തുടർന്ന് ബുധനാഴ്ചയും മരുന്നുവെച്ചു. അന്ന് ഉച്ചയായപ്പോഴേക്കും യുവതിയക്ക് വേദന അനുഭവപ്പെട്ടു, സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
എന്നാൽ രാത്രിയിൽ വേദന അസഹനീയമായതോടെ സിസേറിയൻ ചെയ്യണമെന്ന് യുവതി തന്നെ ഡോകട്റോട് ആവശ്യപ്പെട്ടുവെങ്കിലും ഡോക്ടർ അതിന് തയ്യാറായില്ല. പിന്നീട് ബുധനാഴ്ച പുലർച്ചെ യുവതിയെ സ്ട്രച്ചറിൽ കൊണ്ടുപോകുന്നതാണ് ബന്ധുക്കൾ കാണുന്നത്.
കുറച്ച് സമയം കഴിഞ്ഞപ്പോൾ അശ്വതിയുടെ ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭപാത്രം നീക്കം ചെയ്തില്ലെങ്കിൽ അശ്വതിയുടെ ജീവന് ഭീഷണിയാകുമെന്നും ഡോക്ടർ പറഞ്ഞു, തുടർന്ന് കുടുംബം ഗർഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി നൽകുകയായിരുന്നു.













