പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; സമരവുമായി മുന്നോട്ടുപോകുമെന്ന് ചെന്നിത്തല


തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രി തള്ളിയതോടെ പ്രതിപക്ഷം സഭ വീണ്ടും പ്രക്ഷുബ്ദമാക്കി. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസ്സിനു മുന്നില്‍ നിലയുറപ്പിച്ച്‌ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കി സഭയുടെ സമ്ബൂര്‍ണ്ണ ബജറ്റിന്റെ ആദ്യദിനം പിരിഞ്ഞു.


കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനും സി.പി.എമ്മിനുമെന്ന് സഭ വിട്ടിറങ്ങിയ പ്രതിപക്ഷം ആരോപിച്ചു. അന്വേഷണ രഹസ്യങ്ങള്‍ പോലീസില്‍ നിന്നു തന്നെ ചോരുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണ സംഘത്തിന് പരസ്പരം വിശ്വാസമില്ലാതായി. കണ്ണൂര്‍ എസ്.പിയും മുഴക്കുന്ന് എസ്.ഐയും അവധിയില്‍ പോകുന്നു. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രതികള്‍ക്കെതിരെ ഇതുവരെ ഗൂഢാലോചനകുറ്റം ചുമത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.


കേസില്‍ യു.ഡി.എഫ് സമരവുമായി മുന്നോട്ടുപോകും. തുടര്‍ സമരപരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് മൂന്നുമണിക്ക് യു.ഡി.എഫ് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. എതിരാളികളെ അറിഞ്ഞുവീഴ്ത്തിയാണ് നവകേരള സൃഷ്ടിക്ക് പിണറായി വിജയന്‍ ശ്രമിക്കുന്നത്‌



Sharing is Caring