പെട്രോൾ വില; മോദിയെ പ്രശംസിക്കുകയാണ് വേണ്ടതെന്ന് ബിജെപി മന്ത്രി

രാജ്യത്ത് പെട്രോൾ-ഡീസൽ വില റോക്കറ്റ് പോലെ കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പെട്രോളിന് നൂറു രൂപ പിന്നിട്ടു. പ്രീമിയം പെട്രോളിന്റെ വില അതിലും കൂടുതലായിക്കഴിഞ്ഞു.

അടിക്കടിയുള്ള ഇന്ധന വില വർധനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നതിന് പകരം പുകഴ്ത്തുകയാണ് വേണ്ടതെന്ന് മധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വസാരംഗ് ആവശ്യപ്പെട്ടു. സൗര-ഇലക്ട്രിക് ഊർജത്തെ പ്രത്സാഹിപ്പിക്കാൻ നടപടികൾ എടുത്ത മോദിയെ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നാണ് സാരംഗിന്റെ വാദം.

‘നോക്കൂ, പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഗതാഗതത്തിനായി സൗരോർജം ഉപയോഗിച്ച് അന്താരാഷ്ട്ര എണ്ണവിലയ്ക്കു മേൽ നിയന്ത്രണം കൊണ്ടുവരാൻ അദ്ദേഹം ഏർപ്പാടുകൾ ചെയ്തു. ആവശ്യവും വിതരണവുമാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില തീരുമാനിക്കുന്നത്. ആവശ്യം കുറഞ്ഞാൽ നമുക്ക് വിലയ്ക്കു മേൽ നിയന്ത്രണമുണ്ടാകും. അതു കൊണ്ടാണ് മോദി ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചത്. അങ്ങനെ നമുക്ക് എണ്ണ വില നിയന്ത്രിക്കാനാകും’ – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പുനരുപയോഗ ഊർജത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കായി പതിനായിരം കോടി രൂപയുടെ സബ്ഡിഡിയും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാരംഗിന്റെ പ്രസ്താവന.

അതിനിടെ, മധ്യപ്രദേശിലെ അനുപ്പുർ ജില്ലയിൽ പെട്രോൾ വില വ്യാഴാഴ്ച ലിറ്ററിന് നൂറ് രൂപ കടന്നു. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *