ന്യൂഡൽഹി: ഗുജറാത്ത് തീരത്തിനു സമീപം അറബിക്കടലിൽ പാക് വെടിവയ്പിൽ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യ. വിഷയം ഗൗരവമായാണ് കാണുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്രതലത്തിൽ വിഷയം ഏറ്റെടുക്കാൻ പോകുകയാണ്. അന്വേഷണം നടന്നുവരികയാണ്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
പാക്കിസ്ഥാൻ മാരിടൈം സെക്യുരിറ്റി ഏജൻസി (പിഎംഎസ്എ) നടത്തിയ വെടിവയ്പിൽ മഹാരാഷ്ട്ര താനെ സ്വദേശി ശ്രീധർ രമേഷ് ചാമ്രെ(32) ആണ് കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൃതദേഹം ഇന്നലെ ഓഖ തുറമുഖത്ത് എത്തിച്ചു.
ഓഖയിൽനിന്ന് ഒക്ടോബർ 25നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ ഏഴു പേരാണുണ്ടായിരുന്നതെന്ന് ദേവഭൂമി ദ്വാരക പോലീസ് സൂപ്രണ്ട് സുനിൽ ജോഷി പറഞ്ഞു. അഞ്ചുപേർ ഗുജറാത്തുകാരും രണ്ടു പേർ മഹാരാഷ്ട്രക്കാരുമായിരുന്നു. മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പോർബന്തർ നവിബന്തർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കേസിൽ അന്വേഷണം നടന്നുവരികയാണെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്(ഐസിജി) അറിയിച്ചു. പാക് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്നും ഒരാൾക്കു പരി ക്കേറ്റുവെന്നും കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. അതേസമയം, ആറു പേരെ അറസ്റ്റ് ചെയ്തുവെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു സ്ഥിരീകരണമില്ലെന്ന് ഐസിജി വൃത്തങ്ങൾ അറിയിച്ചു.