ചെന്നൈ: മഴ കനത്തതോടെ ചെന്നൈയിലെയും മൂന്ന് സമീപജില്ലകളിലേയും സ്കൂളുകൾ അടച്ചു. രണ്ട് ദിവസത്തേക്കാണ് സ്കൂളുകൾക്ക് അവധി നൽകിയത്. മിക്ക സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിക്കുകയോ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തമിഴ്നാട്ടിലെ വടക്കൻ തീരപ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തിങ്കളാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വ, ബുധൻ ദിവസങ്ങളിലും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
ചെന്നൈ നഗരത്തിലെ മൂന്ന് അണക്കെട്ടുകൾ ഇന്നലെ തുറന്നു. 12 മണിക്കൂർകൊണ്ട് 20 സെന്റിമീറ്റർ മഴയാണു ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നലെ പെയ്തിറങ്ങിയത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് മുന്നറിയിപ്പു പുറപ്പെടുവിച്ചു. വെള്ളപ്പൊക്കഭീഷണിയെത്തുടർന്ന് താഴ്ന്നപ്രദേ ശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചെമ്പാരമ്പാക്കം, പുഴൽ, പൂണ്ടി ഡാമുകളാണ് ഇന്നലെ തുറന്നത്.