പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ്. പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണിനെയാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സഞ്ജിത് വധക്കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.
ഒളിവിൽ കഴിഞ്ഞിരുന്ന ഹാറൂണിനായി ഒരുമാസം മുമ്പ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളാണ് സഞ്ജിത് വധക്കേസിലെ മുഖ്യസൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. അതേസമയം, എവിടെനിന്നാണ് പ്രതിയെ പിടികൂടിയതെന്ന വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ പോലീസ് മേധാവി ഇക്കാര്യം വിശദീകരിക്കുമെന്നാണ് സൂചന.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാലുപ്രതികളെയാണ് സഞ്ജിത് വധക്കേസിൽ ഇനി പിടികൂടാനുള്ളത്. ഇതിൽ മൂന്ന് പ്രതികൾ കൊലപാതകത്തിന്റെ ആസൂത്രണത്തിൽ പങ്കുള്ളവരാണ്. പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലർഫ്രണ്ട് പ്രവർത്തകരും പ്രാദേശിക ഭാരവാഹികളുമാണെന്നാണ് പോലീസ് പറയുന്നത്