പാകിസ്താനില്‍ പിടിയിലായ സൈനികനെ മോചിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി


ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരീല്‍ മിന്നലാക്രമണം നടത്തിയ ദിവസം അബദ്ധത്തില്‍ അതിര്‍ത്തി മറികടക്കുകയും പാക് സൈന്യത്തിന്‍റെ പിടിയിലാകുകയും ചെയ്ത സൈനികനെ മോചിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. സെപ്തംബര്‍ 29 ന് പാക് അധീന കശ്മീരില്‍ അകപ്പെട്ടുപോയ ചന്ദു ബാബുലാല്‍ ചവാനെ മോചിപ്പിക്കാന്‍ നയതന്ത്ര സമ്മര്‍ദ്ദം ഉണ്ടാക്കാനാണ് ഇന്ത്യയുടെ നീക്കം.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഡിജിഎംഒ രണ്‍ബീര്‍ സിംഗ് പാക് സൈന്യത്തിന്‍റെ ഉന്നതരുമായി ബന്ധപ്പെട്ടെങ്കിലും പാകിസ്താന്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ല്‍ണ്‍ത തുടര്‍ന്ന് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാക് വിദേശകാര്യ മന്ത്രാലയുമായി ചര്‍ച്ചയ്ക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ജമ്മു കശ്മീരിലെ മെന്ദര്‍ സെക്ടറിലെ എ 37 രാഷ്ട്രീയ റൈഫിള്‍സ് ശിപായിയായ ചവാന്‍ ഇന്ത്യ പാക് അധീന കശ്മീരിലെ തീവ്രവാദക്യാന്പുകളില്‍ മിന്നലാക്രമണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് കാണാതായത്. ഒക്ടോബര്‍ 2 ന് ഡിജിഎംഒ വഴി ചവാന്‍റെ മോചനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിരോധമന്ത്രി പറയുകയുമുണ്ടായി.
എന്നാല്‍ ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ചര്‍ച്ചയ്ക്കും സാധ്യത ഇല്ലാത്ത വിധം കാര്യങ്ങള്‍ മാറുകയും ചെയ്തു. ചവാനെ കാണാതെ പോയ സംഭവവും സര്‍ജിക്കല്‍ അറ്റാക്കും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് നേരത്തേ തന്നെ ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. സൈനികരും നാട്ടുകാരുമൊക്കെ അബദ്ധത്തില്‍ അതിര്‍ത്തി മറികടക്കുക പതിവാണെന്നും എന്നാല്‍ ഇവരെ സുരക്ഷിതരായി തിരികെ എത്തിക്കുന്നത് ഉറപ്പാക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നുമാണ് സൈന്യം പറയുന്നത്. ചവാനെ പാകിസ്താന്‍ മടക്കി നല്‍കുമെന്ന് തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇതുവരെ പാകിസ്താന്‍ പ്രതികരിക്കാത്ത സാഹചര്യത്തില്‍ അവരുടെ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനാണ് നീക്കം.




Sharing is Caring