പശു ഭീകരതയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം- സുപ്രിം കോടതി


ഗോ രക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. സംസ്ഥാനങ്ങളാണ് ഇത് ചെയ്യേണ്ടത്. സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളലും ഗോരക്ഷയുടെ പേരിലുള്ള അതിക്രമം തടയാന്‍ പൊലിസിനെ നിയോഗിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന പൊലിസ് ഓഫീസര്‍ക്കായിരിക്കണം ഇതിന്റെ ഉത്തരവാദിത്തമെന്നും കോടതി പറഞ്ഞു.


ഒരാഴ്ചത്തെ സമയമാണ് ഇതിന് സുപ്രിം കോടതി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഹൈവേയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ കാര്യങ്ങളെ കുറിച്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ഈ മാസം ആദ്യം സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള പരാതികളില്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതത് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോടാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.


സുപ്രിംകോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. മറ്റ് സംസ്ഥാനങ്ങളെല്ലാം എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.



Sharing is Caring