പത്മാവത് റിലീസ്: മൂന്നു സംസ്ഥാനങ്ങളില്‍ വന്‍ അക്രമം


വിവാദ ചിത്രം ‘പത്മാവത്’ നാളെ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിനെതിരെ രാജ്യവ്യാപക പ്രതി?ഷേധം. സജ്ഞയ് ലീലാ ബന്‍സാലിയുടെ ബിഗ് ബജറ്റ് ചിത്രമായ പത്മാവത് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച നിരവധി മാറ്റങ്ങളോടെയാണ് നാളെ തിയേറ്ററിലെത്തുന്നത്. ചിത്രം ഒരു സംസ്ഥാനത്തിനും വിലക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും അതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്.


രാജസ്ഥാന്‍, മഹാരാഷ്ട്ര,ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നും അക്രമസംഭവങ്ങള്‍ അരങ്ങേറി. ഈ സംസ്ഥാനങ്ങള്‍ ചിത്രം വിലക്കണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും സുപ്രീംകോടതി ഹരജി തള്ളിയിരുന്നു.


ഹരിയാനയിലെ ഗുഡ്ഗാവില്‍ മുഖംമൂടിയിട്ട് പ്രതിഷേധിച്ച ആളുകള്‍ സോഹ്‌നാ റോഡില്‍ ബസ് അഗ്‌നിക്കിരയാക്കി. തടയാന്‍ ശ്രമിച്ച പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.
ഡല്‍ഹിക്ക് സമീപം ബോന്ദ്‌സിയിലും അക്രമികള്‍ ബസ് കത്തിച്ചു. പട്ടൗഡി വാസിപൂരില്‍ റോഡില്‍ ടയറുകള്‍ കത്തിച്ച് ഗതാഗതം തടഞ്ഞു. ഡല്‍ഹിയില്‍ ചിത്രം റിലീസ് ചെയ്യുന്ന സിനിപ്ലക്‌സ്, തിയേറ്ററുകള്‍ എന്നിവടങ്ങള്‍ പൊലീസിന്റെ കനത്ത സുരക്ഷയിലാണ്.

മീററ്റിലെ സിവില്‍ ലൈനിലുള്ള പി.വി.എസ് മാളിനു നേരെയും ആക്രമണമുണ്ടായി. ഇവിടെ ചിത്രം റിലീസ് ചെയ്യാനിരിക്കുന്ന തിയേറ്ററിനു നേരെയും കല്ലേറുണ്ടായി.

ഗുജറാത്തില്‍ പലയിടങ്ങളിയിലായുണ്ടായ അക്രമസംഭവങ്ങളില്‍ 100 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

മഹാരാഷ്ട്രയിലെ ഔറംഗാബാദ്, നാസിക്, കോഹ്‌ലാപൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ അക്രമസംഭവങ്ങള്‍ തടയുന്നതിന് വന്‍ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാന നഗരങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റു ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും വേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

കര്‍ണി സേന, ഹിന്ദു സേന തുടങ്ങിയ സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. മുംബൈയില്‍ 50 ഓളം കര്‍ണി സേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.



Sharing is Caring