അമര്‍നാഥ് തീര്‍ഥാടകരെ രക്ഷപ്പെടുത്തിയ ഗഫൂറിന് രാജ്യത്തെ രണ്ടാമത്തെ ഉന്നത ബഹുമതി


തീവ്രവാദി ആക്രമണത്തില്‍ നിന്ന് അമര്‍നാഥ് തീര്‍ഥാടകരെ അതിസാഹസികമായി രക്ഷിച്ചെടുത്ത ശൈഖ് സാലിം ഗഫൂര്‍ മുന്‍പ് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. ധീരതയ്ക്കുള്ള രാജ്യത്തെ രണ്ടാമത്തെ ഉന്നത ബഹുമതി ഗഫൂറിനെ തേടി എത്തിയിരിക്കുകയാണിപ്പോള്‍. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയമാണ് ‘ഉത്തം ജീവന്‍ രക്ഷാ പഥക്’ ഗഫൂറിന് പ്രഖ്യാപിച്ചത്.


അമര്‍നാഥിലേക്കുള്ള തീര്‍ഥാടകരുമായി ഗഫൂര്‍ ഓടിച്ചിരുന്ന ബസിലേക്ക് തീവ്രവാദികള്‍ വെടിയുതിര്‍ത്തെങ്കിലും വളയം വിടാതെ സുരക്ഷിതമായി എത്തിക്കുകയായിരുന്നു. ഇതോടെ 52 പേരുടെ ജീവനാണ് ഗഫൂര്‍ രക്ഷിച്ചെടുത്തത്. 2017 ജൂലൈ പത്തിന് ജമ്മു കശ്മീരിലായിരുന്നു സംഭവം.


അന്ന് നടന്ന തീവ്രവാദി ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തിനു ശേഷം ഗഫൂറിന് നിരവധി സ്വീകരണങ്ങള്‍ ലഭിച്ചിരുന്നു. ബഹുമതിയായി ഒരു ലക്ഷം രൂപയും കിട്ടിയിരുന്നു.

രാജ്യത്ത് 107 ജവാന്മാര്‍ക്കാണ് ഇപ്രാവശ്യത്തെ ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇതില്‍ കൂടുതലും ജമ്മു കശ്മീര്‍ പൊലിസിനാണ് (38). സി.ആര്‍.പി.എഫ് (35), ഛത്തീസ്ഗഢ് (10), മഹാരാഷ്ട്ര (7), തെലങ്കാന (6) എന്നിങ്ങനെയാണ് ബാക്കിയുള്ളവ.



Sharing is Caring