ആക്രമണത്തിനിരയായ നടിയെ വീണ്ടും അപമാനിക്കാന്‍ ശ്രമമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി). ദിലീപിന്റെ ഫാൻസ് അസോസിയേഷനടക്കം ഇതിനു പിന്നിലുണ്ടെന്നും സംഭവത്തിൽ ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകുമെന്നും വിമന്‍ കളക്ടീവ് ഭാരവാഹി നടി സജിതാ മഠത്തിൽ പറഞ്ഞു.
ഇരയായ നടിയെ മോശക്കാരിയാക്കിയും പ്രതിയായ നടനാണ് ശരിയെന്നുമുള്ള രീതിയിലാണ് പ്രചരണം നടക്കുന്നത്. നടി ഇറക്കിയ പത്രക്കുറിപ്പുകളെ വികൃതമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സജിതാ മഠത്തില്‍ പറഞ്ഞു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടിയുടെ പേരും ഫോട്ടോയും സഹിതമാണ് വാര്‍ത്ത നല്‍കുന്നത്. ചില ദേശീയമാധ്യമങ്ങളിലും ഒരു തമിഴ് പത്രത്തിലും നടിയുടെ പേരും ചിത്രവും സഹിതം വാര്‍ത്ത വന്നു.

എന്നാല്‍ ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രചരണം ഒരു തരത്തിലും തടയാന്‍ കഴിയുന്നില്ലെന്ന് സജിതാ മഠത്തില്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് ഡിജിപിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.













