നെല്ലിയാമ്പതിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ രോഗികളെ പാലക്കാട് എത്തിച്ചു തുടങ്ങി


പാലക്കാട്: ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ രോഗികളെ പാലക്കാട് എത്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിച്ച ദൗത്യം ഇന്ന് കാലാവസ്ഥ അനുകൂലമായതോടെയാണ് വിജയിച്ചത്. അതേ സമയം ദ്രുത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ഭക്ഷ്യ ധാന്യങ്ങള്‍ കാല്‍നടയായും മേഖലയിലേക്ക് എത്തിക്കുന്നുണ്ട്.


ഉരുള്‍പൊട്ടലില്‍ നെല്ലിയാമ്പതി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു പോയതോടെയാണ്, കിടപ്പ് രോഗികള്‍ ഉള്‍പ്പടെയുള്ളവരെ ഹെലികോപ്റ്റര്‍ മാര്‍ഗം പാലക്കാട്ടേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മോശം കാലവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസവും ശ്രമം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇന്ന് രാവിലെയോടെ വീണ്ടും ആരംഭിച്ച ദൗത്യം കാലാവസ്ഥ അനുകൂലമായതോടെ വിജയിച്ചു. ഗര്‍ഭിണികള്‍ ഉള്‍പ്പടെ അടിയന്തര ചികിത്സാ സഹായം വേണ്ട ഒന്‍പത് പേരെയാണ് ആദ്യ ഘട്ടത്തില്‍ പാലക്കാട്ടേക്ക് എത്തിച്ചത്.


പ്രദേശത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദ്രുതകര്‍മ സേനയുടെ നേതൃത്വത്തില്‍ തലച്ചുമടായി സാധനങ്ങള്‍ ഇന്നലെ മുതല്‍ എത്തിച്ചു തുടങ്ങിയിരുന്നു. പത്തംഗ മെഡിക്കല്‍ സംഘവും ഇന്നലെ നെല്ലിയാമ്പതിയിലേക്ക് കാല്‍നടയായി പുറപ്പെട്ടിരുന്നു. അതേ സമയം ദ്രുതകര്‍മ സേന മേഖലയിലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ തീവ്ര ശ്രമം തുടരുകയാണ്.



Sharing is Caring