നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ നടപടി; ആറ് പൊലീസുകാരെ പിരിച്ചുവിടും

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആറ് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പൊലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആറ് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും മറ്റ് അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. രാജ്കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

രാജ്കുമാറിനെയും അദ്ദേഹത്തിന്റെ ജീവനക്കാരി ശാലിനിയെയും 2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സി.ബി.ഐ കുറ്റപത്രം. കേസില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെയാണ് സിബിഐ പ്രതിചേര്‍ത്തത്. എസ്.ഐ കെ.എ. സാബുവാണ് ഒന്നാം പ്രതി.

സാമ്പത്തിക തട്ടിപ്പുക്കേസില്‍ 2019 ജൂണ്‍ 12നാണ് നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 15ന് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് റിമാന്‍ഡിലായ രാജ്കുമാര്‍ ജൂണ്‍ 21ന് മരണപ്പെടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *