നിയമസഭാ തെരഞ്ഞെടുപ്പ് : പഞ്ചാബ് ഗോവ സംസ്ഥാനങ്ങളില്‍ പരസ്യപ്രചാരണം അവസാനിച്ചു


ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ പരസ്യ പ്രചാരണം അവസാനിച്ചു. ഇരുസംസ്ഥാനങ്ങളിലും ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക.പഞ്ചാബില്‍ 117 അംഗ സഭയിലേക്കും, ഗോവയില്‍ 40 അംഗ സഭയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.പഞ്ചാബില്‍ ഭരണകക്ഷിയായ അകാലിദള്‍-ബിജെപി സഖ്യവും, കോണ്‍ഗ്രസ്, എഎപി പാര്‍ട്ടികളുമാണ് സംസ്ഥാന ഭരണം പിടിക്കാന്‍ മുന്നിലുള്ള മുഖ്യ രാഷ്ട്രീയ കക്ഷികള്‍. പഞ്ചാബിൽ കോണ്‍ഗ്രസിന്‍റെ കൊട്ടിക്കലാശത്തിന് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ടെത്തിയിരുന്നു. ഗോവയിൽ ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ശക്തമായ ത്രികോണ മത്സരമാണുള്ളത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിബന്ധനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളോ, സ്ഥാനാര്‍ത്ഥികളോ, വ്യക്തികളോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു വാര്‍ത്തകളോ, പരസ്യങ്ങളോ, പ്രസ്താവനകളോ പ്രസിദ്ധീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനു പുറമെ വാര്‍ത്തകളോ, പരസ്യങ്ങളോ, പ്രസ്താവനകളോ ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ പത്രം, ടിവി, റേഡിയോ തുടങ്ങി ഒരു മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുകയോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്യരുതെന്ന് വികെ സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.




Sharing is Caring