നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു; പഞ്ചാബില്‍ 70%, ഗോവയില്‍ 84%


പഞ്ചാബ്, ഗോവ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു.


പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. പഞ്ചാബില്‍ 70 ശതമാനവും ഗോവയില്‍ 84 ശതമാനവുമാണ് പോളിങ്ങ്.


ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ട് മണിക്കുമാണ് വോട്ടിംഗ് ആരംഭിച്ചത്. മോശം കാലാവസ്ഥയാണ് പഞ്ചാബിലെ വോട്ടെടുപ്പ് വൈകിപ്പിച്ചത്. ചില ഇടങ്ങളില്‍ വോട്ടിങ് യന്ത്രത്തിലെ തകരാറും പോളിങിനെ ബാധിച്ചു.

40 അസംബ്ലി സീറ്റുകളിലെക്കുള്ള ഗോവ തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപെടുത്തിയത്.

ഭരണ കക്ഷികളായ ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യവും കോണ്‍ഗ്രസും തമ്മിലുള്ള മത്സരത്തിലേക്ക് ആം ആദ്മിയും കൂടിചേര്‍ന്നതോടെ കടുത്ത പോരാട്ടമാണ് പഞ്ചാബില്‍ അരങ്ങേറിയത്.

തര്‍ താരന്‍ ജില്ലയില്‍ അകാലിദള്‍ പ്രവര്‍ത്തകന്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത് ഒഴിവാക്കിയാല്‍ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

ഗോവ തെരഞ്ഞെടുപ്പ് തികച്ചും ശാന്തമായിരുന്നു. ചതുഷ്‌കോണമത്സരം നടക്കുന്ന ഗോവയില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിനും ബിജെപിക്കും ആം ആദ്മിപാര്‍ട്ടിക്കും പുറമേ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ആര്‍എസ്എസ് നേതാവ് സുഭാഷ് വെലിങ്കാര്‍ രൂപീകരിച്ച ഗോവ സുരക്ഷ മഞ്ചിന്റെ നേതൃത്വത്തിലുള്ള സഖ്യവും മത്സരരംഗത്തുണ്ട്.

ഇരുസംസ്ഥാനത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം ഉറ്റുനോക്കുന്നുണ്ട്.

അടുത്ത ആഴ്ച്ചയാണ് ഉത്തരാഖണ്ഡ്,മണിപൂര്‍,ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളിലെ തെരെഞ്ഞെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 11 നാണ് പ്രഖ്യാപിക്കുന്നത്.



Sharing is Caring