നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ കോണ്ഗ്രസ് മന്ത്രിമാർ ഉൾപ്പെടെയുള്ള നാല് പേരുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിബിഐ ഹർജി രാത്രി അടിയന്തരമായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, എംഎൽഎ മദൻ മിത്ര, മുൻമന്ത്രി സോവൻ ചാറ്റർജി എന്നിവർക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ നാല് പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.