ദേശീയ പാത സ്ഥലമെടുപ്പ് സര്‍വേ: കുറ്റിപ്പുറത്ത് സംഘര്‍ഷാവസ്ഥ

മലപ്പുറം: ദേശീയ പാതക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നിന്റെ ഭാഗമായി നടക്കുന്ന സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ സമരക്കാര്‍ തടയാന്‍ ശ്രമിച്ചതോടെ മലപ്പുറം കുറ്റിപ്പുറത്ത് സംഘര്‍ഷാവസ്ഥ. റോഡിന് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ രംഗത്തുവന്നത്. എന്നാല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമേ വില നിശ്ചയിക്കാനാകൂ എന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.

തുടര്‍ന്ന് സമരക്കാരെ സര്‍വേ നടക്കുന്നതിന് മീറ്ററുകള്‍ അകലെ ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ പൊലീസ് തടഞ്ഞു. ഇനിയും മുന്നോട്ട് പോയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇത് ലംഘിച്ച്‌ മുദ്രാവാക്യം വിളിച്ച്‌ മുന്നോട്ട് നീങ്ങിയ പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. എന്നാല്‍ കൂടുതല്‍ പ്രകോപനത്തിലേക്ക് പോകേണ്ടെന്ന് സമരക്കാരും പൊലീസും നിലപാടെടുത്തതോടെ സംഘര്‍ഷാവസ്ഥയ്ക്ക് നേരിയ അയവ് വന്നിട്ടുണ്ട്.

ഏറെ നാളായി മുടങ്ങിക്കിടന്ന സര്‍വേ നടപടികള്‍ ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് പുനരാരംഭിച്ചത്. ഒരുദിവസം ഏകദേശം നാലുകിലോമീറ്റര്‍ സെന്റര്‍ മാര്‍ക്കിംഗും അതിര്‍ത്തി നിര്‍ണയവും നടത്തുമെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. നൂറിലധികം ഉദ്യേഗസ്ഥര്‍ സര്‍വ്വെ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പ്രതിഷേധവുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷാ വലയത്തിലാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *