ദേശീയപാതയോരത്തെ മദ്യശാല: എക്‌സൈസിനെ തള്ളി പൊതുമരാമത്ത് വകുപ്പ്


ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നുകൊടുത്ത സംഭവത്തില്‍ എക്‌സൈസ് വകുപ്പിനെ തള്ളി പൊതുമരാമത്ത് വകുപ്പ്. കണ്ണൂര്‍-കുറ്റിപ്പുറം പാത ദേശീയ പാത തന്നെയെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ സംശയവുമില്ലെന്നും അത് ദേശീയപാത തന്നെയാണെന്നുമാണ് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത് അറ്റകുറ്റപ്പണികള്‍ക്കയി സംസ്ഥാന സര്‍ക്കാരിന് കൈമാറിയ പാതകളാണെന്നും വ്യക്തമാക്കുന്നു.


എന്നാല്‍ കണ്ണൂര്‍-കുറ്റിപ്പുറം പാത ദേശീയപാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചില്ലെന്നാണ് എക്‌സൈസ് വകുപ്പ് പറയുന്നത്.


കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ കോടതിയില്‍ ഹാജരായിരുന്നു. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഫയലുകളുമായാണ് ഹാജരായത്. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് തെറ്റായിപ്പോയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചിരുന്നു.



Sharing is Caring