ദിനേനയുള്ള വില നിര്‍ണയത്തില്‍ സുതാര്യതയില്ല; രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ 12ന് പൂട്ടിയിടും


ഇന്ധന വില ദിനേന നിര്‍ണയിക്കുന്ന സംവിധാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി രാജ്യത്തെ പെട്രോള്‍ വിതരണക്കാര്‍. വരുന്ന 12ന് രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ പൂട്ടിയിടുമെന്ന് ഓള്‍ ഇന്ത്യ പെട്രോളിയും ഡീലേര്‍സ് അസോസിയേഷന്‍ അറിയിച്ചു.


ബുധനാഴ്ച ‘നോ പര്‍ച്ചേസ്’ ദിനം ആചരിക്കാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ദിനേന വില നിര്‍ണയിക്കുന്ന സംവിധാനത്തില്‍ സുതാര്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.


പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് മെഷീനുകള്‍ സംവിധാനിക്കാത്തതിലും ഇവര്‍ പ്രതിഷേധം അറിയിച്ചു. പശ്ചിമ ബംഗാളില്‍ വെറും ഒരു ശതമാനം പമ്പുകള്‍ മാത്രമാണ് ഓട്ടോമാറ്റിക് സംവിധാനത്തിലാക്കിയത്. പമ്പുകളില്‍ 100 ശതമാനവും ഓട്ടോമാറ്റിക് മെഷീനുകള്‍ സജ്ജീകരിക്കണമെന്നാണ് സമരത്തിന്റെ മറ്റൊരാവശ്യം.

ദിനേനയുള്ള വില നിര്‍ണയം

ജൂണ്‍ 16 മുതലാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിര്‍ണയത്തിന് പുതിയ സംവിധാനം നിലവില്‍ വന്നത്. അതുവരെ അന്താരാഷ്ട്ര വില നിലവാരമനുസരിച്ച് 15 ദിവസത്തില്‍ ഒരിക്കലാണ് വില നിര്‍ണയിച്ചിരുന്നത്. എന്നാല്‍ പുതിയ സംവിധാനമനുസരിച്ച് ഓരോ ദിനവും വില മാറി മാറി വരും.

മെയ് ഒന്നു മുതല്‍ ചണ്ഡിഖഢ്, ജംഷഡ്പുര്‍, പുതുച്ചേരി, ഉദയ്പൂര്‍, വിസാഗ് തുടങ്ങിയ പട്ടണങ്ങളില്‍ പരീക്ഷണം നടത്തിയ ശേഷമാണ് രാജ്യത്താകമാനം വ്യാപിപ്പിച്ചത്.



Sharing is Caring