തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം; പൊലിസുകാരന് പരുക്ക്


തലസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഓഫിസുകള്‍ തകര്‍ത്തു. ആക്രമണങ്ങള്‍ നടന്നത് അര്‍ധരാത്രിയിലായിരുന്നു.


ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന് നേരെയും ആക്രമണമുണ്ടായി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പെടെ വാഹനങ്ങള്‍ ആക്രമിസംഘം അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പൊലിസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമികളെ തടയാന്‍ ശ്രമിച്ച പൊലിസുകാരനെ മര്‍ദ്ദിക്കുകയും ചെയ്തു.


കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരം മരുതുംകുഴിലുള്ള ബിനീഷിന്റെ വീടാണ് ആക്രമിച്ചത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ആക്രമികള്‍ എറിഞ്ഞുതകര്‍ത്തു.



Sharing is Caring