പരിശോധനക്ക് വിധേയരാകുന്ന രണ്ടിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന തിരുവനന്തപുരത്ത് ഇന്ന് മുതൽ സിൻഡ്രമിക് മാനേജ്മെൻ്റ് രീതി അവലംബിക്കാൻ തീരുമാനം. രോഗലക്ഷണമുള്ളവർ രോഗി എന്ന് നിശ്ചയിച്ച് പരിശോധന കൂടാതെ ക്വാറൻ്റീനിലേക്ക് കടക്കുന്നതാണ് സിൻഡ്രമിക് മാനേജ്മെന്റ്.
ജില്ലയെ സി കാറ്റഗറിയിൽ പെടുത്തിയതോടെ തുടർ കാര്യങ്ങൾ നിശ്ചയിക്കാൻ ഇന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ യോഗം ചേരും. മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. രോഗ നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനമാണ് ചർച്ചാ വിഷയം. കുടുതൽ സി എഫ് എൽടിസികൾ തുറക്കാനും തീരുമാനിച്ചേക്കും.
കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും. തിരുവനന്തപുരം ജില്ലയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാനും ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.