തനിക്കെതിരെ സൈബർ ആക്രമണമെന്ന് സാമൂഹ്യ വിമർശകൻ സണ്ണി എം കപിക്കാട്. താൻ യു.ഡി.എഫിനെ പിന്തുണക്കുന്നു എന്നതാണ് അവരുടെ ആക്ഷേപം. ഇടതു പ്രൊഫൈലുകൾ തനിക്കെതിരെ വ്യാപകമായ പ്രചാരണം നടത്തുകയാണെന്നും സണ്ണി എം കപിക്കാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ജനാധിപത്യത്തിൽ ഭരണ തുടർച്ചയോ ഭരണാധികാരിയുടെ തുടർച്ചയോ അഭികാമ്യമല്ല എന്നൊരു നിലപാട് തനിക്കുണ്ടെന്നും ജനാധിപത്യത്തെ ഒരു ജീവിത രീതിയായും ഭരണ സംവിധാനമായും മനസിലാക്കാൻ വിസമ്മതിക്കുന്നവരാണ് ഭരണ തുടർച്ചക്കു വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പിണറായി ഒന്നുകൂടി ഭരിക്കണമോ എന്നത് കേരളത്തിലെ വോട്ടമാർ തീരുമാനിക്കട്ടെ. ഞാൻ പറഞ്ഞ കാര്യം ജനാധിപത്യമെന്ന സങ്കൽപത്തിന് ഭരണ തുടർച്ച ഒരു ഭീഷണിയാണെന്ന ബോധ്യമാണ്. അത് പിണറായിക്കും നരേന്ദ്ര മോദിക്കും ഉമ്മൻചാണ്ടിക്കും ബാധകമായ ഒരു പൊതു തത്ത്വമാണ്. 1977 വരെ ഇന്ത്യ ഭരിച്ചത് കോൺഗ്രസ് മാത്രമായിരുന്നു. അവർക്ക് ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്കെത്താൻ പോലും കഴിഞ്ഞില്ല. അതിന്റെ തിരിച്ചടിയാണ് അവരിപ്പോൾ നേരിടുന്നത്. ത്രിപുരയിലെ ലെനിന്റെ പ്രതിമ പിഴുതുമാറ്റിയത് ഇന്നലെ വരെ കമ്മ്യൂണിസ്റ്റുകളും നേരം വെളുത്തപ്പോൾ ബിജെപിയുമായി മാറിയവരാണെന്ന സത്യം നിങ്ങളെന്തുകൊണ്ടാണ് അംഗീകരിക്കാത്തത്’ – സണ്ണി എം കപിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.