നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും സ്വത്ത് വകകൾ നശിക്കുകയും ചെയ്ത ഡൽഹി കലാപം നടന്നിട്ട് ഒരു വർഷം തികയുന്നു. കുറ്റക്കരെ മുഴുവനായും കണ്ടെത്താനോ കുറ്റപത്രം സമർപ്പിക്കാനോ ഇതുവരെ ഡൽഹി പോലീസിനായില്ല. ഇരകളിൽ പലർക്കും നഷ്ട പരിഹാരം നൽകാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറായിട്ടില്ല.
കഴിഞ്ഞ വർഷം ഫെബ്രുവരി 23 മുതൽ 25 വരെ വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 53 പേർ മരിച്ചെന്നാണ് സർക്കാർ കണക്ക്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിങ്ങനെ കോടി കണക്കിന് രൂപയുടെ സ്വത്ത് വകകൾ തീയിട്ട് നശിപ്പിച്ചു. നിരവധി ആളുകൾ വിധവകളും അനാഥരുമായി. പലരും ഭയന്ന് പലായനം ചെയ്തു. ആക്രമണത്തിന് ഇരയായവരിൽ പലരും കലാപത്തിന്റെ നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല.
755 കേസുകൾ രജിസ്റ്റർ ചെയ്ത ഡൽഹി പോലീസ് 407 കേസുകൾ ഇതുവരെ അന്വേഷിച്ചിട്ട് പോലുമില്ല. കലാപത്തിന് പോലീസിനും പങ്കുണ്ടെന്ന ആരോപണം കേന്ദ്ര സർക്കാർ പരിഗണിച്ചില്ല. 1818 പേരെ ഇത് വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.