ലോക്ഡൗൺ കാലം. നമ്മൾ വീട്ടിലിരുന്ന് കോവിഡിനെ പ്രതിരോധിക്കുകയാണ്. വീട്ടിലിരുന്നു കൊണ്ട് മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നത് വഴി നമുക്ക് പല പകർച്ചവ്യാധികളെയും പമ്പകടത്താൻ കഴിയും. കൂടെ കൊതുകുകളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിലൂടെ ഡെങ്കിപ്പനിയേയും.
കൊതുകുകൾ പലതരത്തിലുണ്ട്. അതിൽ ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപനിയുടെ രോഗവാഹകർ. ശരീരത്തിൽ വെള്ള വരകളുള്ള ഇത്തരം കൊതുകുകൾ രക്തപാനം ചെയ്യുന്നത് പകൽ സമയത്താണ്. ഫ്ലാവി വൈറസ് കുടുംബത്തിലെ ഡെങ്കി വൈറസ് ആണ് ഡെങ്കി പനിയുണ്ടാക്കുന്നത്.
ഡെങ്കി വൈറസ് തന്നെ സീറോടൈപ്പ് 1,2,3,4 എന്നിങ്ങനെ നാലു വിധമുണ്ട്. ഒരു സീറോ ടൈപ്പ് കാരണം ഒരിക്കൽ ഡെങ്കി പനി ബാധിച്ചാൽ അടുത്ത തവണ മറ്റൊരു ടൈപ്പ് ആക്രമിക്കുമ്പോൾ തീവ്രതയേറിയ ഡെങ്കി ആവാൻ സാധ്യതയുണ്ട്. ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
1950കളിൽ ഫിലിപ്പീൻസിലും തായ്ലൻഡിലും ഉണ്ടായ ഡെങ്കി പകർച്ചവ്യാധിയുണ്ടായപ്പോഴാണ് തീവ്രതയേറിയ ഡെങ്കിപ്പനിയെ കുറിച്ച് ലോകം അറിയുന്നത്. കേരളത്തിലും ഓരോയിടങ്ങളിലായി ഇക്കൊല്ലത്തെ ഡെങ്കിപ്പനി തലപൊക്കി വരാൻ തുടങ്ങിയിട്ടുണ്ട്. കോവിഡിനിടയിൽ അതൊക്കെ വാർത്തയല്ലാതാവുന്നു എന്ന് മാത്രം. യുദ്ധം തുടങ്ങുന്നതേയുള്ളൂ. നമ്മൾ ജാഗരൂകരാകേണ്ടതുണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടല്ലോ!