ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ രൂപപ്പെട്ട തർക്കങ്ങൾ സജീവമായി നിലനിൽക്കേ പുതിയ നിർദേശവുമായി നേതൃത്വം. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള ചാനൽ ചർച്ചകളിൽ പങ്കെടുക്കെണ്ടെന്നാണ് നേതാക്കൾക്ക് ലഭിച്ച പുതിയ നിർദേശം.
ഹൈക്കമാൻഡ് തീരുമാനത്തെ ചോദ്യം ചെയ്താൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വൻ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യക്ഷമായി രംഗത്തെത്തി.
അധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുമ്പ് വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നാണ് ഇരുനേതാക്കളുടെയും പരാതി. എന്നാൽ അപ്രതീക്ഷിതമായി, സുധാകരന് പിന്തുണയുമായി കെ മുരളീധരൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. പതിവിനു വിപരീതമായി കടുത്ത പരാമർശമാണ് ഉമ്മൻചാണ്ടി സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തിയത്.