ഡിജിറ്റല്‍ ഇന്ത്യാ ക്യാംപയിന് പ്രധാനമന്ത്രി തുടക്കമിട്ടു


digital-indiaദില്ലി: ഡിജിറ്റല്‍ ഇന്ത്യാ ക്യാംപയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. വ്യവസായ ലോകത്ത് നിന്നും നാലര ലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പാക്കിയാണ് എന്‍ ഡി എ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ ഇഗവേണന്‍സ് മൊബൈല്‍ ഗവേണന്‍സ് ആയിമാറുമെന്നും, ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി രാജ്യത്തെ അഴിമതി കുറക്കുമെന്നും 18 ലക്ഷം തൊഴില്‍ അവസരങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.


ദില്ലിയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഡിജിറ്റല്‍ ബുക്കും, രേഖകള്‍ ഡിജിറ്റലാക്കി സൂക്ഷിക്കാനും സംരക്ഷിക്കാനുമുള്ള ഡിജിറ്റല്‍ ലോക്കറിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഡിജിറ്റല്‍ ഇന്ത്യാ രാജ്യത്തിന്റെ ഭാവി മാറ്റി മറിക്കുമെന്നും, 18 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു


ഉദ്ഘാടന വേദിയില്‍ തന്നെ പദ്ധതിയിലേക്കായി നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം രാജ്യത്തെയും വിദേശത്തെയും കോര്‍പ്പറേറ്റുകള്‍ വാഗ്ദാനം ചെയ്തു. രണ്ടര ലക്ഷം ഗ്രാമങ്ങളില്‍ ബ്രോഡ് ബാന്‍ഡ് യാഥാര്‍ത്ഥ്യമാക്കാനും, ഉള്‍ഗ്രാമങ്ങളില്‍ വരെ ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിംഗ് മേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍ളഷിപ്പിന് അപേക്ഷിക്കാന്‍ ഏകീകൃത ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലുണ്ട്. 2020 ഓടെ ഇലക്ട്രോണിക്‌സ് ഉല്‍പാദന രംഗത്ത് സ്വയം പര്യാപ്തതയും കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഡിജിറ്റല്‍ ഇന്ത്യയെ പറ്റി അവബോധം സൃഷ്ടിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യാ വാരാചരണത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു.



Sharing is Caring