ഡല്‍ഹിയില്‍ 2025 ജനുവരി 1 വരെ പടക്കം ഉപയോഗത്തിന് വിലക്ക്


2025 ജനുവരി 1 വരെ പടക്കങ്ങള്‍ നിര്‍മ്മിക്കാനും സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയില്ലെന്ന് ഉത്തരവിറക്കി ഡല്‍ഹി സര്‍ക്കാര്‍.സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനവും സംഭരണവും വില്‍പ്പനയും ഉപയോഗവും സമ്ബൂര്‍ണമായി നിരോധിച്ചെന്നാണ് മന്ത്രി അറിയിച്ചത്.


പടക്കങ്ങളുടെ ഓണ്‍ലൈന്‍ ഡെലിവറിക്കും വിലക്കുണ്ട്. ഈ നിരോധനം ഡല്‍ഹി പോലീസ്, ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി, റവന്യൂ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് ഉറപ്പാക്കും. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംയുക്ത പദ്ധതി തയ്യാറാക്കും. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം.


ഉത്സവ കാലത്ത് അവസാന നിമിഷം നിരോധനം ഏര്‍പ്പെടുത്തിയാല്‍ പടക്ക വ്യാപാരികള്‍ക്കുണ്ടാകുന്ന അസൗകര്യം ഒഴിവാക്കാനാണ് നേരത്തെ തന്നെ ഇക്കാര്യം അറിയിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പടക്കം പൊട്ടിക്കുന്നതിന് പകരം ദീപങ്ങളും മധുര പലഹാരങ്ങളും ഉപയോഗിച്ച്‌ ഉത്സവങ്ങള്‍ ആഘോഷിച്ച്‌ വായുമലിനീകരണത്തിനെതിരെ പൊരുതണമെന്ന് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. വായുമലിനീകരണം തടയാന്‍ ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഈ നിരോധനം തണുപ്പുള്ള മാസങ്ങളിലെ വായു മലിനീകരണത്തെ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള 21 പോയിന്റ് വിന്റര്‍ ആക്ഷന്‍ പ്ലാനിന്റെ ഭാഗമാണ്. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് 2017-ലാണ് ആദ്യമായി പടക്ക നിരോധനം നടപ്പിലാക്കിയത്. 2020 മുതല്‍ എല്ലാ ശൈത്യകാലത്തും സര്‍ക്കാര്‍ എല്ലാ പടക്കങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.



Sharing is Caring